തിരുവനന്തപുരം: ആശ സമരത്തിന്റെ ഒന്നാം വാർഷിക ദിനത്തിലും ആശമാരുടെ സമരാവേശം സെക്രട്ടേറിയറ്റിനു മുന്നിൽ അലയടിച്ചു. 2025 ഫെബ്രുവരി 10നായിരുന്നു ആശാ സമരം ആരംഭിച്ചത്. 266 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ നൂറുകണക്കിന് ആശ പ്രവർത്തകർ അണിനിരന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. കെ സദാനന്ദൻ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി സ്വാഗതം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങളെ തിരസ്കരിക്കുന്ന സർക്കാരുകൾക്കെതിരേ നടന്ന ഉജ്വല പോരാട്ടമാണ് ആശ സമരമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.കെ. സദാനന്ദൻ പറഞ്ഞു. ഈ സർക്കാർ വാഗ്ദാനം ചെയ്ത മിനിമം കൂലി ഉറപ്പാക്കാനാണ് സമരം ചെയ്തത്. മിനിമം കൂലി നൽകിയാൽ തൊഴിലാളികളായി ആശമാരെ അംഗീകരിക്കേണ്ടി വരുമെന്ന ഭീതിയാണ് സംസ്ഥാന സർക്കാരിനുള്ളത്. അത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് എതിരാകയാൽ കേന്ദ്രത്തിൽനിന്നും അവാർഡ് ലഭിക്കുകയില്ല. എന്നാൽ, മൂന്നു മാസത്തിനുള്ളിൽ ഓണറേറിയമായി 2000 രൂപ അനുവദിക്കാൻ സർക്കാർ നിർബന്ധിതമായി.
സ്ത്രീകൾ സൃഷ്ടിച്ച സമരച്ചൂടാണ് അതിന് കാരണം. ഓണറേറിയം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ഈ സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. സമരം മൂലം അധികാരികൾ ജോലിക്ക് കൃത്യത കൊണ്ടുവരേണ്ടി വന്നു. തൊഴിലാളി എന്ന നിലയിലുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ ആശമാർ അനുഭവിക്കുന്നത്.
ആശമാരുടെ അടിമപ്പണി അവസാനിപ്പിക്കാൻ കഴിഞ്ഞത് 266 ദിവസത്തെ സമരത്തിന്റെ പ്രധാന നേട്ടമാണ്. തൊഴിലാളികളോടും അവരുടെ അവകാശങ്ങളോടും ഈ സർക്കാരിന് യാതൊരു മമതയുയില്ല. ഡിമാന്ഡുകൾ പൂർണമായും നേടുന്നത് വരെ വ്യത്യസ്ത സമര രീതികളുമായി ഇനിയുള്ള ദിവസങ്ങളിലും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഫ. എം.പി. മത്തായി, ജോസഫ് സി. മാത്യു, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ഒ.വി. ഉഷ, ഡോ. ഡി. സുരേന്ദ്രനാഥ്, പ്രഫ. കെ.പി ശങ്കരൻ, എൻ. മാധവൻകുട്ടി, ഡോ. എസ്.എസ്. ലാൽ, തോമസ് മാഞ്ഞൂരാൻ, ഷൈല കെ. ജോണ്, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.എം. ബീവി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന്, ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ അനുവദിക്കുക, ഓണറേറിയം പകുതിയായി വെട്ടിക്കുറക്കുന്ന പുതിയ ഉപാധി പിൻലിക്കുക, വെട്ടിക്കുറച്ച ഓണറേറിയം തിരിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു.